Sunday, April 24, 2011

മാനവസേവയാണ് മാധവസേവയെന്ന് ലോകത്തോട് പറഞ്ഞ ഗുരുദേവന്‍ വിട പറഞ്ഞിരിക്കുന്നു. പക്ഷേ, അദ്ദേഹം തീര്‍ച്ചയായും തിരികെ വരും.... വളരെ മുന്‍പെങ്ങോ ഏതോ ഒരു ജന്മത്തില്‍അദ്ദേഹം ഒരു ദേവതാസങ്കല്പത്തെ ഉപാസിച്ച് ഒരു സിദ്ധനായിത്തീര്‍ന്നു. യോഗാവസ്ഥയിലെ ഏറ്റവുംതാഴ്ന്ന തലം. തങ്ങളുടെ അധീനതയിലുള്ള സൂഷ്മശക്തിയെ ഉപയൊഗിച്ച് ഇവര്‍ക്ക് പല അമാനുഷികപ്രവൃത്തികളും ചെയ്യാനാവും. എന്നാല്‍ തങ്ങളിലുള്ള ശക്തിയെ നിരന്തര സാധനയിലൂടെ ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്കു മാത്രമേ കാലക്രമേണ മുക്താവസ്ഥയെ പ്രാപിക്കാനാവൂ. മുക്താവസ്ഥയിലെത്തിയ ഒരാള്‍ പിന്നീട് എങ്ങിനെയെല്ലാം തങ്ങളുടെ ശക്തിയെ ഉപയോഗിച്ചാലുംഅതിന് ഒരു കുറവും സംഭവിക്കില്ല. ഇന്നത്തെ ആഗ്രഹങ്ങളാണ് നാളത്തെ ബാധ്യതയായിത്തീരുന്നത്. ആഗ്രഹങ്ങളെല്ലാം തീര്‍ച്ചയായും പൂര്‍ത്തീകരിക്കേണ്ടി വരും. മോഹക്ഷയമാണ് മോക്ഷം. ആഗ്രഹങ്ങളെല്ലാം സാധിച്ചതിനു ശേഷം മാത്രമേ ഒരാള്‍ക്ക് ജനനമരണചക്രത്തില്‍ നിന്നുംപുറത്തുകടക്കാനാവൂ.. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് അസാധ്യമാണ്. മുക്താവസ്ഥയിലെത്തിയ ഒരാള്‍ക്കും ജനിമരണചക്രത്തില്‍ നിന്നും പുറത്തു കടക്കണമെങ്കില്‍ജന്മാന്തരങ്ങളിലൂടെ നേടിയ കര്‍മ്മരേണുക്കളെയെല്ലാം ചുട്ടെരിക്കേണ്ടി വരുന്നു. പിന്നെയും നിയോഗങ്ങള്‍ ബാക്കി... അതിലൊന്നാണ് അവധൂതാവസ്ഥ. ഗുരുദേവന്‍ കഴിഞ്ഞ ജന്മത്തില്‍ഷിര്‍ദ്ദിസായി ബാബ എന്ന അവധൂതനായിരുന്നു. അവധൂതഗുരുക്കന്മാര്‍ പ്രാകൃതവും ഭ്രാന്തവുമായചേഷ്ടകളിലൂടെയും വേഷത്തിലൂടെയും ലോകരെ തന്നില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. അദ്ദേഹംമുക്താവസ്ഥയിലെത്തിയിരിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയോടുള്ള കടം വീട്ടാനായി മാത്രമായിരിക്കുംജന്മമെടുക്കുന്നത്. അടുത്തതാണ് അവതാരാവസ്ഥ. അവതരിക്കുക എന്നാല്‍ ഉയര്‍ന്ന അവസ്ഥയില്‍നിന്നും താഴ്ന്ന അവസ്ഥയിലേക്ക് ഇറങ്ങി വരിക എന്നാണ് (പരമാത്മചൈതന്യം ജീവഭാവംസ്വീകരിക്കുന്നു) അല്ലാതെ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരം എന്നവകാശപ്പെടുന്ന ആള്‍ദൈവം എന്നല്ല. അവതരിക്കുന്നവര്‍ ലോകരെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. ജന്മാന്തരങ്ങളിലൂടെതാന്‍ ആരോടെല്ലാം കടപ്പെട്ടിരിക്കുന്നുവോ ആരോടെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവോ അവരെയെല്ലാംതന്നിലേക്കടുപ്പിച്ച് എല്ലാ കടങ്ങളും വീട്ടുന്നു. ചിലരെല്ലാം അദ്ദേഹത്തിന്റെ സിദ്ധികളില്‍ വിസ്മയിച്ചൂ, മറ്റുചിലര്‍ അദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി, ചിലര്‍ക്ക് അദ്ദേഹം ഗുരുവായിരുന്നു. കൂടുതല്‍ പേര്‍ക്കും അദ്ദേഹം ഈശ്വരന്‍ തന്നെയായിരുന്നു. ചൈതന്യത്തെസാക്ഷാത്കരിച്ച ആള്‍ ചൈതന്യം തന്നെയാണല്ലോ... ചൈതന്യമാണല്ലോ ഈശ്വരന്‍. പക്ഷേ ഈശ്വരന് രോഗാവസ്ഥയോട് മല്ലിടേണ്ടി വന്നു. ഡോക്ടര്‍മാരുടേയും മരുന്നുകളുടേയും സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ടി വന്നു... എന്തുകൊണ്ട്..? ദീര്‍ഘകാലം കാന്‍സര്‍രോഗബാധിതനായിരുന്ന ശ്രീരാമകൃഷ്ണദേവനോട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞഉത്തരം ഇതായിരുന്നുകര്‍മ്മഫലങ്ങളൊന്നും ബാക്കി വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. ഇനിയുള്ളജന്മത്തില്‍ അദ്ദേഹം ഒരു സദ്ഗുരുവായിരിക്കും. ഏറ്റവും ഉന്നതമായ അവസ്ഥ. ജന്മാന്തരങ്ങളിലൂടെ തന്റെ കാലടികള്‍ പിന്തുടര്‍ന്ന് തന്റെ അന്ത:രംഗശിഷ്യരായിത്തീര്‍ന്നവരെ മുക്താവസ്ഥയിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ധര്‍മ്മം. തന്റെ ശിഷ്യരില്‍ ഒരാളെങ്കിലും തനിക്ക്സമനായിത്തീര്‍ന്നാല്‍ അദ്ദേഹത്തിന് ജനനമരണചക്രത്തില്‍ നിന്നും പുറത്തുകടക്കാം, കടക്കാതിരിക്കുകയും ചെയ്യാം , അത് അദ്ദേഹത്തിന്റെ മാത്രം ഇച്ഛ... എനിക്കൊരിക്കലുംഅദ്ദേഹത്തോട് മമത തൊന്നിയിരുന്നില്ല. കര്‍മ്മബന്ധങ്ങളുടെ മുന്‍വഴികളിലൊന്നും ഞാന്‍അദ്ദേഹത്തെ കണ്ടിട്ടുണ്ടാവില്ല .....

Thursday, April 21, 2011

ഞാന്‍ ഭൂമിയില്‍ എത്തിയിട്ട് ഇന്നു 31വര്‍ഷമായിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ വിസ്മയമാണു തോന്നുന്നത്. ഈ വഴികളിലൂടെയെല്ലാം നടന്നെത്തിയതു ഞാന്‍ തന്നെയോ.... ഇത്രയും വര്‍ഷങ്ങള്‍ കടന്നു പോയതു ഞാന്‍ അറിഞ്ഞതേയില്ല. ഞാന്‍ സ്കൂളില്‍ നിന്നും വയലിലൂടെ നടന്നു വരുമ്പോള്‍ അച്ഛന്‍ എന്നും കാത്തു നില്‍ക്കുമായിരുന്നു. നെല്ലിനിടയിലൂടെ ഒരു കുട വരുന്നതു മാത്രമേ കാണുമയിരുന്നുള്ളു എന്ന് പറഞ്ഞ് അച്ഛന്‍ ഇപ്പൊഴും കളിയാക്കും..എനിക്കന്ന് ഒരു നെല്ലിന്റെയത്ര പൊക്കമേയുണ്ടായിരുന്നുള്ളു.. അതൊക്കെ കഴിഞ്ഞതു അടുത്ത കാലത്തെപ്പോഴോ ആണെന്നു തോന്നും......പിന്നീട് ഗുരുവില്‍ നിന്നും മന്ത്രദീക്ഷ ലഭിച്ചപ്പോള്‍ ഭാരതത്തിലെ പൌരാണികമായ ഗുരുശിഷ്യപരമ്പരയില്‍ ഞാനുമൊരംഗമായിരിക്കുന്നുവെന്ന് തോന്നിയപ്പോഴുണ്ടായ അനുഭൂതികള്‍... പുതിയ അറിവുകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു...പ്രാണന്‍ പിടയുമ്പോഴെല്ലാം അതൊരു തിരിച്ചറിവാണെന്നു ഞാന്‍ കരുതി. ഈ വഴികളെല്ലാം ഇതിനു മുന്‍പും എനിക്കു പരിചിതമാണെന്ന തിരിച്ചറിവ്... ഉറങ്ങാതെ പുറത്തിറങ്ങി നിലാവില്‍ നോക്കി സന്തോഷിച്ചിരുന്ന എത്രയോ രാത്രികള്‍....അതൊക്കെ ഏതോ ഒരു പുരാതനകാലത്ത് മറ്റേതോ ജന്മത്തു നടന്നതു പൊലെ... ആ അനുഭൂതികളും വിസ്മയങ്ങളുമെല്ലാം നഷ്ടപ്പെട്ടപ്പോള്‍ വേദനയുടെ എത്രയൊ വലിയ കയത്തിലേക്കാണ് ഞാന്‍ വീണുപോയത്... ശരീരവും മനസ്സും ബുദ്ധിയുമെല്ലാം മരവിച്ചു പോയ എത്രയോ വര്‍ഷങ്ങള്‍....ഒരു നാലു വര്‍ഷമെങ്കിലും വിശപ്പെന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ആഹാരം കഴിക്കാന്‍ വേണ്ടി ധാരാളം കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച വിനി മുതല്‍ സൌഹൃദം എന്ന വാക്കിന്റെ അര്‍ഥം സുകൃതം എന്നാണെന്ന് അനുഭവപ്പെടുത്തിയ എത്രയോ സുഹൃത്തുക്കള്‍.... ഓരോ പിറന്നാള്‍ ദിനത്തിലും ആകാംഷയേക്കാള്‍ ആശങ്കയാണെനിക്ക്....ഓരൊ വര്‍ഷവും പുതിയ ജീവിതമായിരിക്കും. പുതിയ സാഹചര്യങ്ങള്‍, പുതിയ സൌഹൃദങ്ങള്‍, പുതിയ ശീലങ്ങള്‍, മറ്റൊരു സ്വഭാവം.....എല്ലാം അടുത്ത പിറന്നാളിനു മുന്‍പ് വീണ്ടും മാറിയിരിക്കും... കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ വിദൂരമായി പോലും സങ്കല്‍പ്പിച്ചിരുന്നില്ല PhD വേണ്ടെന്നു വയ്ക്കുമെന്ന്.....ഒരു രണ്ടു വര്‍ഷം മുന്‍പു വരെ ഫോണ്‍ ചെവിയില്‍ നിന്നു മാറ്റാറില്ലായിരുന്ന ഞാന്‍ ഇപ്പോള്‍ ഫോണ്‍ ഉപയൊഗിക്കുന്നത് വല്ലപ്പോഴും സമയം നോക്കാന്‍... ഫോണ്‍ ഓഫായാല്‍ ദിവസങ്ങളോളം ഞാനത് അറിയില്ല... എന്തിനു ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍നമ്പറിന്റെ ആദ്യത്തെ രണ്ടക്കമേ ഇപ്പോഴും എനിക്കറിയൂ.... വരാനിരിക്കുന്ന വര്‍ഷങ്ങള്‍ എപ്പോഴും എന്റെ സങ്കല്‍പ്പത്തിനപ്പുറമായിരുന്നു.....വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ കാലം എന്നെ നടത്തി ......ആ വഴികളിലൊക്കെ ഇനി ഞാനുണ്ടാകുമോ...? എല്ലാവരിലുമെന്നപൊലെ എന്നിലൂടെയും വിസ്മയങ്ങള്‍ നിറച്ചുകൊണ്ട് കാലം ഒഴുകുന്നു...അതോ ഞാന്‍ കാലത്തിലൂടെ ഒഴുകുകയാണോ...

Wednesday, April 13, 2011

ജന്മാന്തരങ്ങള്‍ വെറും സങ്കല്പമെന്നു എങ്ങനെ കരുതാനാവും..? വെറുതെ കിടക്കുന്ന ഒരു കല്ലിലോ നിസാരമായ ഒരു പുല്ച്ചെടിയിലോ പോലുമുള്ള പ്രകൃതിയുടെ ആസൂത്രണം വിസ്മയിപ്പിക്കുന്നതാണ്. ഒരു ചെറിയ തീപ്പൊരി പൊലും ശൂന്യതയില്‍ നിന്നുണ്ടായി ശൂന്യതയില്‍ ലയിക്കുന്നില്ല. അതിനും വന്ന വഴിയും പോയ വഴിയും ഉണ്ട്. അപ്പോള്‍ പിന്നെ ഒരു മനുഷ്യന്റെ ജീവന്‍ ശൂന്യതയില്‍ നിന്നുണ്ടായി ശൂന്യതയില്‍ മറയുന്നുവെന്ന് എങ്ങിനെ വിശ്വസിക്കാനാവും.... അനുഭവങ്ങള്‍ പതിയുന്നത് പ്രാണനിലാണ്. പ്രാണനില്‍
പതിയുന്ന അനുഭവങ്ങളെ (ഈ ശരീരം സാക്ഷിയായ അനുഭവങ്ങളെ മാത്രം) ഓര്‍ത്തെടുക്കാന്‍ സഹായിക്കുക മാത്രമാണ് തലച്ചോറിന്റെ പങ്കെന്നാണ് ( protein bonds) ഇതു വരെ കണ്ടെത്തിയിട്ടുള്ളത് . ശരീരം നശിച്ചു കഴിഞ്ഞ് പിന്നെയും വ്യക്തിത്വം നിലനില്‍ക്കുന്നു. മരണം ഒരു ഫുള്‍സ്റ്റോപ്പാണെന്നും അതിനപ്പുറം ശൂന്യതയാണെന്നും വിശ്വസിക്കാന്‍ എനിക്കാവില്ല. അതൊരു ഇടവേളയായിരിക്കും... ഏകാന്തമായൊരു യാത്ര....പുതിയൊരു ശരീരം ലഭിക്കുന്നതു വരെ... പുതിയ നാടകം തുടങ്ങുന്നതു വരെ.. കഥയും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മാറുന്നുണ്ടെങ്കിലും അഭിനയിക്കുന്നത് പഴയ ആള്‍ തന്നെ. പുതിയ നാടകം ആരംഭിക്കുമ്പോള്‍ പഴയ റോള്‍ മറന്നു പോകുന്നത് സത്യത്തില്‍ അനുഗൃഹം തന്നെയാണ്. എങ്കിലല്ലേ പുതിയ ബന്ധങ്ങളില്‍ മമത തോന്നുകയുള്ളൂ... ഏതോ ഒരു കഥാപാത്രമായിട്ട് ഞാന്‍ അഭിനയിക്കുന്നു. ആ കഥാപാത്രമായിട്ടു മാത്രം ഞാന്‍ എന്നെ തിരിച്ചറിയുന്നു. ഈ അഭിനയിക്കുന്ന ഞാന്‍ ആരെന്നു മാത്രം തിരിച്ചറിയാന്‍ പറ്റുന്നില്ല. തിരിച്ചറിയാന്‍ സാധിച്ചാല്‍, ആ തിരിച്ചറിവില്‍ എന്റെ വ്യക്തിത്വം നശിച്ച് ഞാനെന്റെ അസ്തിത്വത്തിന്റെ ഭാഗമായിത്തീരുമത്രെ.... ആ തിരിച്ചറിവുണ്ടാകും വരെ, ഓരോരോ വിഡ്ഡിവേഷങ്ങള്‍ കെട്ടി ആടിക്കൊണ്ടേയിരിക്കും......

Design by The Blogger Templates Blogger Blog Templates

Design by The Blogger Templates